ഞാനേ

രാവിലെ ഞാ
നെന്നെയുണര്‍ത്തി
യെണീപ്പിച്ചുമ്മറ
വാതില്‍ തുറപ്പിച്ചു.
ഞാനെന്നിലിരിക്കെക്കണ്ടേന്‍
മുന്നിലൊരാ,ളെന്നെപ്പോലെ.

ഞാനേ, നീയെവിടെപ്പാര്‍ത്തോ
ളെന്നില്‍നിന്നെപ്പൊഴിറങ്ങി?
യേതടരില്‍ പൊട്ടിവിരിഞ്ഞൂ
പൂവായ് കായായ് ഞാനായ് മുന്നില്‍?

ഞാനോ ഞാന്‍ പൂമരമല്ലേ
പുല്‍കും കാറ്റില്‍ പൂത്തോളല്ലേ
പൂമുഖവാതില്‍പ്പടിയില്‍ പൂവല
മുട്ടിവിളിക്കും വെയിലൊളിയല്ലേ!
വെയിലോളങ്ങള്‍ വാറ്റിയ ചാറിന്‍
ലഹരിയിറങ്ങും ചുണ്ടുകളല്ലേ?
ചുണ്ടുകള്‍ കണ്ണില്‍ ചേര്‍ത്തുപിടിക്കെ
കണ്ണീര്‍ക്കനവതിലലിയുകയല്ലേ?

പൂവില്‍ പൂവിതള്‍ – പൂശാഖികളില്‍
രാവു കൊളുത്തി നിലാശകലങ്ങള്‍?
ഞാനോ മുന്നില്‍? ഇരുളലിയിച്ചെന്‍
നെഞ്ചിലുരുക്കിയ ഞാങ്കനവോ?

ആരുമുറങ്ങാത്താഴ് വരതോറു
മലഞ്ഞുമടങ്ങിയകാറ്റലയില്‍
രാത്രിയടുക്കള മിഴിതോരാതെ
യിരുട്ടുതണുപ്പുകളിട്ടു കുറുക്കി
ക്കോപ്പയിലാക്കിയതല്ലേ, ഞാനേ,
കണ്ണേ,യാഞ്ഞു വലിച്ചു കുടിച്ചോളൂ
ഒറ്റവലിക്കേയുള്ളു കഷായം നി
ന്നുള്‍ക്കീടങ്ങളൊടുങ്ങട്ടെ.

ഞാനതുമോന്തിയിറങ്ങിയതല്ലേ
ഇല്ലിക്കാടു വകഞ്ഞെന്നിടവഴി
താഴേക്കോടിത്തിരിയും വളവില്‍
ആരേവന്നു തടഞ്ഞു പിളര്‍ന്നൂ?

ഇന്നലെയോ ഞാ, നിന്നോ വന്നൂ
ഈ വഴി വന്നതു ഞാനാം നീയോ?
തിരികെവരുമ്പോള്‍ കാണാമരമേ
ചോന്നെന്‍മുന്നില്‍ പൂവാകാശം
മുട്ടിലിഴഞ്ഞൊരു പൂവിതള്‍ തൊട്ടു
നിവര്‍ന്നന്നേ മുറിവേറ്റ വിഷാദം
ഞാനായ്, ഞാനില്‍ ഞാന്നു മുറിഞ്ഞ
ഞരമ്പുകളായതു വരിയുന്നൂ.

കോപ്പ പകര്‍ന്നതു കാറ്റായ്
കാറ്റുള്‍ക്കാടുകള്‍ ചുറ്റിയലഞ്ഞൂ
മുടികള്‍ വിടര്‍ത്തിക്കയ്യുകള്‍വീശി
ഗ്ഗഗനപഥത്തില്‍ കുതികൊള്ളുമ്പോള്‍
ഒരു ചോരപ്പൊട്ടില്‍ പൂവിതളില്‍ നീ
യൊരു സന്ദേശമയക്കുന്നു,
ഞാനേ, ഞാനാകുന്നു കുതിപ്പുകള്‍
ഞാനേ വാറ്റി വിഷാദക്കനികള്‍.

ഞാനേയൊറ്റയ്ക്കെന്നെത്തേടി
ജ്ഞാനപ്പെരുവഴി വിട്ടുനടന്നൂ
ഞാനേയന്തികള്‍ പ്പുലരികള്‍ തോറു
മറിയാ ഞാനായ് നിന്നിലുറഞ്ഞൂ.

രാവിലെയാരേ
യെന്നെയുണര്‍ത്തി
യെണീപ്പിച്ചുമ്മറ
വാതില്‍ തുറപ്പിച്ചൂ?
ഞാനിലിരിക്കും ഞാനെക്കണ്ടേ
നെന്നിലിരിക്കും എന്നെപ്പോലെ.
■□
ആസാദ്
04 ആഗസ്ത് 2022