
ബി ജെ പിയ്ക്ക് അനര്‍ഹമായ പ്രാധാന്യം നല്‍കി കേരളീയ പൊതുമണ്ഡലത്തില്‍ നില നിര്‍ത്തുന്നത് ആരാണ്? ആര്‍ എസ് എസ്സിനു പോലും അവരുടെ അജണ്ട നടപ്പാക്കാന്‍ പാകത്തിലുള്ള ഒരു പാര്‍ട്ടി വേണമെന്നേയുള്ളു. അതു ബി ജെ പി ആവണമെന്ന നിര്‍ബന്ധമില്ല.
കേരളത്തിന്റെ ജനസംഖ്യയുടെ പാതിയേ വരൂ ഹിന്ദുസമുദായം. അതിന്റെ അതിരു വിട്ടു വളരാന്‍ ഹിന്ദുത്വ പാര്‍ട്ടിക്കു പരിമിതികളുണ്ട്. ആഴത്തില്‍ വേരുകളുള്ള മതേതര ജനാധിപത്യ പാര്‍ട്ടികള്‍ വേറെയുമുണ്ടല്ലോ. അവര്‍ക്കും ഹിന്ദു സമുദായത്തിനകത്ത് വലിയ സ്വാധീനമാണുള്ളത്. അതിനാല്‍ കേരളത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ബി ജെ പിയെക്കാള്‍ നല്ലത് ‘മതേതര ജനാധിപത്യ’ പാര്‍ട്ടികളുടെ സഹകരണമാണെന്ന് ആര്‍ എസ് എസ്സിനും ബോദ്ധ്യമുണ്ട്. നാഗ്പൂര്‍ നേതാക്കള്‍ക്ക് അവരുമായി ബന്ധമുണ്ടാക്കാനാവും കൂടുതല്‍ ശ്രദ്ധ.
കേരളത്തില്‍ ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെയല്ല, സാംസ്കാരിക ജീവിതത്തില്‍ അധീശത്വം നേടുന്ന ജാതി ഹിന്ദുത്വത്തെയാണ് കൂടുതല്‍ ഭയപ്പെടാനുള്ളത്. അതു സൃഷ്ടിക്കുന്ന വംശീയവും വര്‍ഗീയവും ജാതീയവും ആണ്‍കോയ്മാപരവുമായ സംഘര്‍ഷങ്ങളാണ് ആപല്‍ക്കരം. എല്ലാ പാര്‍ട്ടികളിലും വ്യക്തികളിലും നടക്കേണ്ട മൂല്യാധിഷ്ഠിതമായ ആന്തരിക സമരം വഴി മാത്രമേ അതിനു പരിഹാരമുണ്ടാവൂ. ദൗര്‍ഭാഗ്യവശാല്‍ നവോത്ഥാനാനന്തര ചിന്താ വിപ്ലവത്തിന്റെ കൂമ്പടഞ്ഞുപോയി. കാലാഹരണപ്പെട്ട ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വേലിയേറ്റം നമ്മെ മുക്കുകയാണ്. സാംസ്കാരിക ജീവിതത്തെ ആവേശിച്ച പുനരുത്ഥാന പ്രവണതകളെ നേരിടാനാണ് കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടത്.
ജാതിഹിന്ദുത്വവും വംശീയ മുതലാളിത്തവും ചേര്‍ന്ന അധികാരബദ്ധ കൂട്ടുകെട്ടാണ് ഇന്ത്യയില്‍ ഫാഷിസമായി വളരുന്നത്. അതിന്റെ നിര്‍ബന്ധങ്ങള്‍ക്ക് തഴച്ചു വളരാനുള്ള സാംസ്കാരിക നിലം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു. അക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കുറ്റവാളികളാണ്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിലെ അപകടം അവര്‍ക്ക് അറിയായ്കയല്ല. എങ്കിലും അധികാരത്തോടുള്ള ആര്‍ത്തി അവരെ ആചാര സംരക്ഷകരും പുരാണ വ്യാഖ്യാതാക്കളുമാക്കി മാറ്റുന്നു.
രാമായണമാസാചരണവും ഇതിഹാസ പ്രഭാഷണവും ശോഭായാത്രയും ഗണേശ പൂജയും യോഗാദിനാചരണവും ദേശീയ ജനാധിപത്യ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തു നടത്തുകയാണ്. ഹിന്ദുത്വ പാര്‍ട്ടിയുടെ അജണ്ട നിര്‍വ്വഹിച്ചു നല്‍കാന്‍ അവര്‍ക്കു വലിയ ആവേശമാണ്. ഉച്ചഭാഷിണിയില്‍ ബി ജെ പി വിരുദ്ധ വാചാടോപം തുടരുമ്പോള്‍ തന്നെയാണ് ഈ വിപരീതക്രിയ.
ഇന്ത്യന്‍ ഫാഷിസത്തിന്റെ ആജ്ഞയും താല്‍പ്പര്യവും നിര്‍വ്വഹിക്കാന്‍ ബദ്ധശ്രദ്ധമായ അധികാരരാഷ്ട്രീയം കേരളത്തിലുമുണ്ട്. യു എ പി എ നടപ്പാക്കാനും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടത്താനും തടങ്കല്‍പ്പാളയം നിര്‍മ്മിക്കാനും ഉത്സാഹിച്ചത് നാം കണ്ടു. സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ കടന്നു കയറുന്നു എന്ന ഹിന്ദുത്വ ആരോപണം ആദ്യമുയര്‍ന്നത് ബി ജെ പിയല്ലാത്ത ഒരു നേതാവില്‍ നിന്നാണ്! മുന്നോക്ക സംവരണം ഒരു പഠനത്തെയും മുന്‍ നിര്‍ത്തിയല്ലാതെ നിശ്ചയിക്കാനും മുന്നോക്ക സമുദായ കമ്മീഷന് കാബിനറ്റ് പദവി നല്‍കാനും കേരളത്തില്‍ എല്‍ ഡി എഫ് ഭരണത്തിനു മടിയുണ്ടായില്ല. പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പാവില്ല എന്നാശ്വസിക്കാന്‍ ഒരു കാരണവും കാണുന്നില്ല.
ബി ജെ പി ശക്തമല്ലാതിരുന്നിട്ടും കേന്ദ്ര ഫാഷിസ്റ്റ് നയം ഇവിടെ നടപ്പാവുന്നു എന്നതാണ് പ്രശ്നം. ആ സംവിധാനമേ ആര്‍ എസ് എസ്സിനും ആവശ്യമുള്ളു. കേരളത്തില്‍ ജാതിഹിന്ദുത്വ ലക്ഷ്യം കൈവരിക്കാന്‍ ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ നേടി ബി ജെ പിക്കു സാധിക്കില്ല എന്ന് അവര്‍ക്കും വ്യക്തമാണ്. അതിനാല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനു വഴങ്ങുന്ന അധികാര രാഷ്ട്രീയത്തോടു കണക്കു തീര്‍ക്കണം. ബി ജെ പി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരുമിച്ചു ശ്രമിച്ചാല്‍ ഏതു ജാതിഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയും കടലിലെറിയാന്‍ എളുപ്പമാണ്. അതിനുള്ള ആത്മബലം ആര്‍ജ്ജിക്കണമെന്നേയുള്ളു.
ഏതു കാര്യത്തിനും ബി ജെ പിയെ മുന്നില്‍ നിര്‍ത്തുന്ന രാഷ്ട്രീയ വ്യവഹാരം മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും അവസാനിപ്പിക്കണം. ബി ജെ പി വളരുന്നു ബി ജെ പിയിലേക്ക് അവിടെയൊഴുകുന്നു ഇവിടെയൊഴുകുന്നു എന്നെല്ലാം ബി ജെ പിയെക്കാള്‍ ആവേശത്തില്‍ അലറി വിളിക്കുന്ന പാര്‍ട്ടികളും മാധ്യമങ്ങളും നമുക്കുണ്ട്. ഇല്ലാ പ്രാധാന്യം നല്‍കി ബി ജെ പിയെ വളര്‍ത്താന്‍ അവര്‍ക്കുള്ള താല്‍പ്പര്യം അസഹനീയമാണ്. നേടാവുന്ന പരമാവധി വളര്‍ച്ച പിന്നിട്ടു വേലിയിറക്കത്തിന്റെ ഘട്ടത്തിലാണ് കേരളത്തിലെ ബി ജെ പി എന്നതാണ് യാഥാര്‍ത്ഥ്യം.
ആസാദ്
23 ജൂണ്‍ 2021
