കറുത്ത തെരുവുകള്‍ സര്‍വ്വകലാശാലകളെ പഠിപ്പിക്കുന്നത്

മുതലാളിത്തം പല വേഷത്തില്‍ പൊരുതി കയറുമ്പോള്‍ പ്രതിരോധവും പല വഴിയ്ക്കാവും. വംശീയ മുതലാളിത്തം പുതിയ വംശീയ സിദ്ധാന്തങ്ങളെയും അവയുടെ പ്രയോഗങ്ങളെയും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. വെള്ള മേധാവിത്തം അട്ടഹസിക്കുന്നത് റൊണാള്‍ഡ് ട്രമ്പിലൂടെ നാം കേട്ടതാണ്. വംശീയ മുതലാളിത്തം മോദിയിലൂടെയും ബൊള്‍സനാരോവിലൂടെയും പുടിനിലൂടെയും എര്‍ദഗോണിലൂടെയും ചെയ്തതിന്റെ ഏറ്റെടുപ്പായിരുന്നു അത്.

പ്രതിരോധവും മറുവശത്തു കാണാതെ വയ്യ. വിമര്‍ശനാത്മക വംശീയ സിദ്ധാന്തം (CRT), അതിന്റെ പരിമിതികളും ദോഷഫലങ്ങളും എത്രയാവട്ടെ, ട്രമ്പന്‍മുതലാളിത്തത്തെ ഞെട്ടിച്ചു. മാര്‍ക്സിസ്റ്റ് പ്രമാണമാണതെന്നും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ നിരാകരണമാണെന്നും ട്രമ്പ് ആക്ഷേപിച്ചു. വംശീയതയിലൂന്നിയ വെറുപ്പും വൈരാഗ്യവും കുട്ടികളില്‍ വളര്‍ത്തുന്നുവെന്ന മുറവിളിയും കേട്ടു. അതിന് സി ആര്‍ ടി സ്ഥാപക നായകരില്‍ ഒരാളായ കിംബെര്‍ലെ ക്രെന്‍ഷാ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. വിമര്‍ശനാത്മക വംശീയ സിദ്ധാന്തം വിഭജനത്തിനോ രാജ്യദ്രോഹത്തിനോ പ്രേരിപ്പിക്കുന്നില്ല. വിമര്‍ശകരെക്കാള്‍ രാജ്യസ്നേഹികളാണ് സി ആര്‍ ടിക്കാര്‍. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയില്‍ വിശ്വാസമുണ്ട്. അസമത്വത്തെ കുറിച്ചു പറയാതെ, എതിര്‍ക്കാതെ എങ്ങനെ സമത്വം ലഭ്യമാവും? സി ആര്‍ ടിയ്ക്ക് എക്കാലത്തേക്കുമായി ഒരു പ്രമാണമില്ല. അമേരിക്കയുടെ വിഖ്യാതമായ സ്വാതന്ത്ര്യ പ്രഖ്യാപനം അടിവരയിടുന്ന ഒരു വാക്യമുണ്ട്. എല്ലാവരും ജനിക്കുന്നത് സമന്മാരായാണ് (All men are created equal).

വിമര്‍ശനാത്മക വംശീയ സിദ്ധാന്തം ഏതു വംശം നല്ലത്, ഏതു വംശം ചീത്ത എന്നു വേര്‍തിരിക്കുന്നില്ല. രാജ്യത്തിന്റെ സമസ്ത സ്ഥാപനങ്ങളിലും വ്യവഹാരങ്ങളിലും വംശീയത എങ്ങനെ ലീനമായിരിക്കുന്നു എന്നു കണ്ടെത്താനും ചൂണ്ടിക്കാട്ടാനും മാറ്റിയെടുക്കാനുമാണ് ശ്രമം. വംശീയമായ മേധാവിത്തം വര്‍ണവിവേചനവുമായി മാത്രം ബന്ധപ്പെട്ട വിഷയമായി മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും അതിനു സാമ്പത്തിക – രാഷ്ട്രീയ അജണ്ടകളുണ്ടെന്നും പുറത്തുവന്നു. വംശീയ മുതലാളിത്തം നവഫാഷിസത്തിന്റെ അവതാരക ശക്തിയായി പരിണമിച്ച കഥയാണത്. പല രാജ്യങ്ങളില്‍ പല വേഷത്തില്‍ അതിക്രമിച്ചു കയറുന്നത് ഒരേ ചൂഷക ശക്തിയാണ്.

ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകം യു എസില്‍ ഇപ്പോഴും വെള്ള വംശീയത എത്രമേല്‍ അക്രമോത്സുകമാണെന്ന് തെളിവു നല്‍കി. വിമര്‍ശനാത്മക വംശീയ പഠനത്തിന്റെ വളര്‍ച്ചയ്ക്ക് അത് ആക്കം കൂട്ടി. ഇവിടെ എല്ലാം ഭദ്രമെന്ന ഭരണകൂട വാദത്തിന്റെ മുനയൊടിഞ്ഞു. ഒളിഞ്ഞു നിന്ന വംശീയ വാഴ്ച്ചയുടെ ആയുധപ്പുര കറുത്തവര്‍ കണ്ടെത്തുകയാണ്. നേരിട്ട് എതിര്‍ത്തു നിര്‍വ്വീര്യപ്പെടുത്തുകയാണ്.

വംശീയതയുടെയും മതഭീകരതയുടെയും വിത്തുകളെറിഞ്ഞ് സാമ്പത്തിക രംഗത്തെ വര്‍ഗസമരത്തില്‍നിന്നും ശ്രദ്ധ തിരിച്ച സാമ്രാജ്യത്വ നയതന്ത്ര നീക്കം പാളുകയാണ്. അത് സൂക്ഷ്മ തലങ്ങളിലെ വര്‍ഗ വൈരുദ്ധ്യങ്ങളിലേക്ക് നോട്ടം എത്തിച്ചിരിക്കുന്നു. ജാതീയവും വംശീയവും മതപരവുമായ വൈരുദ്ധ്യങ്ങള്‍ വളര്‍ത്തി നിരന്തര സംഘര്‍ഷങ്ങള്‍ വിളയിക്കാം എന്ന മോഹത്തെയാണ് വിമര്‍ശനാത്മക വംശീയ സിദ്ധാന്തം പിടിച്ചു കെട്ടുന്നത്. മാധ്യമ കലാ പഠനങ്ങളിലെ വിമര്‍ശനാത്മക പഠനങ്ങളുടെ ചരിത്രവും രീതിശാസ്ത്രവും വംശീയതാ പഠനത്തിന് ഊര്‍ജ്ജമാവുകയാണ്. അതിലും പക്ഷേ, തീവ്ര – അതിതീവ്ര – മിതവാദ പക്ഷങ്ങളുണ്ട്. അവ പ്രയോഗത്തില്‍ വേര്‍ തിരിഞ്ഞുകൊള്ളും.

അമേരിക്കയില്‍ വെള്ള വംശീയാധികാരം ഭാഷയിലും സംസ്കാരത്തിലും സാമൂഹിക ഘടനയിലും നിയമത്തിലും ജ്ഞാനാര്‍ജ്ജന മാര്‍ഗങ്ങളിലും എങ്ങനെ പതിഞ്ഞു കിടക്കുന്നുവെന്ന് ഇഴ കീറിനോക്കുകയാണ് സി ആര്‍ ടി. വര്‍ഗ – ലിംഗ പഠനങ്ങളില്‍ വെളിപ്പെടാത്ത സൂക്ഷ്മ വിപരീതങ്ങളെ അതു പുറത്തു കൊണ്ടുവരുന്നു. വെള്ളവംശീയത തൊലി നിറത്തിനപ്പുറം തങ്ങളെ നിര്‍ണയിച്ചത് എങ്ങനെയെന്ന് ലിബറല്‍ വംശീയവാദികള്‍ക്കു ബോദ്ധ്യപ്പെടാന്‍ സാഹചര്യമുണ്ടായി. നമ്മുടെ ദളിത് വിശകലനങ്ങള്‍ വ്യവഹാര ക്രമങ്ങളെ ആകെ കീറിമുറിക്കുന്ന വിമര്‍ശനാത്മക സിദ്ധാന്തങ്ങളിലേക്കു കടന്നിട്ടില്ല. വാസ്തവത്തില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ രോഹിത് വെമുല സംഭവത്തിനു ശേഷം അത്തരം ആലോചനകള്‍ സജീവമാണ്.

വിമര്‍ശനാത്മക അപഗ്രഥനത്തിന്റെ രീതിശാസ്ത്രം സാമൂഹികഘടനയുടെ അപനിര്‍മാണത്തിന് ഉപയുക്തമാവുന്നു. അത് നിരവധി വേഷങ്ങളില്‍ സജീവമാകുന്ന പുതുമുതലാളിത്തത്തിന്റെ അടിസ്ഥാന ഘടകങ്ങളെ വേര്‍തിരിച്ചു കാണിക്കുന്നു. ഇഴകളഴിച്ചു ദുര്‍ബ്ബലപ്പെടുത്തുന്നു. അക്കാദമികമായ തുടക്കം ജനകീയ മുന്നേറ്റമാവാന്‍ പ്രാപ്തമാണെന്ന് വീണ്ടും നാം തിരിച്ചറിയുകയാണ്. അടിമത്തവും അയിത്തവും നിയമംമൂലം നിരോധിക്കപ്പെട്ട സമൂഹങ്ങളിലും അധികാരത്തിന്റെ ഭാഷയും രീതിയും സവര്‍ണക്കോയ്മയിലാണ്. അടിമത്തം മറ്റനവി രൂപങ്ങളില്‍ തുടരുന്നു എന്നാണ് അതിനര്‍ത്ഥം. തൊട്ടുകൂടാത്ത, അകറ്റി നിര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ വ്യവഹാരങ്ങളെയാകെ കീഴ്മേല്‍ മറിക്കാനുള്ള ശക്തിയാര്‍ജ്ജിക്കും. വിമര്‍ശനാത്മക അപഗ്രഥനങ്ങള്‍ സര്‍വ്വകലാശാലകള്‍ വിട്ട് കോളനികളില്‍ പ്രവേശിക്കുകയാണ്. ഫ്ലോയ്ഡിന്റെ ഞെരക്കങ്ങളില്‍ ഒരു പുതു വിചാരണയുടെ ആരംഭമുയര്‍ന്നതായി തെരുവുകള്‍ സാക്ഷ്യപ്പെടുത്തട്ടെ.

ആസാദ്
08 ജൂണ്‍ 2021

Leave a Reply